Saturday, July 15, 2023

നമ്മുടെ കുട്ടികൾക്ക് നമ്മൾ മാതൃകയാണോ ..?

 🌹നമ്മുടെ കുട്ടികൾക്ക് നമ്മൾ മാതൃകയാണോ ..?✍️

    ✍🏼ഒരു വ്യക്തിയില്‍ ആരോഗ്യകരമായ വ്യക്തിത്വം വളരുന്നതില്‍ അവന്റെ/അവളുടെ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. സമൂഹ നന്മയിലുള്ള താല്‍പര്യം ഒരു വ്യക്തിയില്‍ വളര്‍ന്നു വികസിക്കണമെങ്കില്‍ മാതാപിതാക്കളുടെ ശരിയായ പ്രേരണയും മാര്‍ഗനിര്‍ദ്ദേശവും കുട്ടിക്കു കിട്ടിയിരിക്കണം. അതിനനുസരിച്ച പെരുമാറ്റമായിരിക്കണം മാതാപിതാക്കളില്‍ നിന്നുണ്ടാവേണ്ടത്.


 ഓരോ കുട്ടിയും പൂര്‍ണ വ്യക്തിയാണ്. അവനെ ബഹുമാന്യനായ വ്യക്തിയായി പരിഗണിക്കുകയും അനുഭാവപൂര്‍വ്വം ഇടപെടുകയും ചെയ്താല്‍ ആ കുട്ടിയിലും സമഭാവനയും സഹകരണ മനോഭാവവും വളര്‍ന്നു വരും. അവന്‍ സ്വന്തം കുടുംബത്തോടെന്നപോലെ സമൂഹത്തോടും ഇടപെടാന്‍ ശ്രമിക്കും. അതുപോലെ ഭാവിയില്‍ കുട്ടികള്‍ക്ക് മറ്റുള്ളവരോട് വിശ്വാസമുണ്ടാകണമെങ്കില്‍ മാതാപിതാക്കളില്‍നിന്നും മറ്റുള്ളവരില്‍നിന്നും സ്‌നേഹമുള്ള പെരുമാറ്റം ലഭിക്കണം.


സ്‌നേഹമെന്തെന്നും സ്‌നേഹിക്കേണ്ടതെങ്ങനെയെന്നും കുട്ടികള്‍ അറിയുന്നത് മാതാപിതാക്കളില്‍നിന്ന് സ്‌നേഹം ലഭിക്കുന്നതിലൂടെയാണ്...


 സ്‌നേഹം, അംഗീകാരം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കുട്ടികള്‍ക്കു മാത്രമേ തിരിച്ചു മാതാപിതാക്കളെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും കഴിയുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം. സ്‌നേഹം 


നിഷേധിക്കപ്പെട്ട കുട്ടികള്‍ മറ്റുള്ളവരെ സ്‌നേഹിക്കുമെന്നോ സഹായിക്കുമെന്നോ കരുതാന്‍ വയ്യ. 


 ഇന്ന് എല്ലാ ബന്ധങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. ഈ സ്വഭാവം മാതാപിതാക്കള്‍ പ്രകടിപ്പിക്കുമ്പോള്‍ അവരുടെ കുട്ടികളിലും ഇത്തരം മനോഭാവം വളര്‍ന്നുവരുമെന്നതില്‍ സംശയമില്ല. ഇത്തരം മാതാപിതാക്കളും കുട്ടികളും ആധുനിക സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് ആശങ്കാജനകമാണ്.


 കുട്ടിയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുമ്പോള്‍, അഥവാ കുട്ടിക്ക് എല്ലാം ഇഷ്ടാനുസരണം ലഭ്യമാക്കുമ്പോള്‍ ഒന്നിനും വിലയില്ലാതാകുന്നു. ഇല്ലായ്മ എന്ന ഒരവസ്ഥയെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ തന്നെ കഴിയില്ല. ഭാവിയില്‍ ഇല്ലായ്മയെ അഭിമുഖീകരിക്കുമ്പോള്‍ മാനസികമായിട്ടവര്‍ തളരുന്നു. ചിലര്‍ ആഗ്രഹിച്ചതു നേടിയെടുക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നു. ഇവിടെ സ്വന്തം സുഖത്തിനും സ്വന്തം ആവശ്യത്തിനുമാണവര്‍ പ്രാധാന്യം നല്‍കുക. ഏതു കാര്യത്തിനും കുട്ടികള്‍ ആദ്യം മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്...


 അനീതിയുടെയും വിശ്വാസ രാഹിത്യത്തിന്റെയും അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും അത്തരക്കാരായിത്തീരുമെന്നതില്‍ സംശയമില്ല. എന്നാല്‍ നേരായ വഴിയില്‍ ജീവിക്കുന്നവരെ സമൂഹമെന്ന പോലെ സ്വന്തം മക്കളും ബഹുമാനിക്കുകയും അവരില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇവിടെ അനുകരണവും മത്സര ബുദ്ധിയും ഒഴിവാക്കാനും കൊക്കിലൊതുങ്ങുന്നത് വാങ്ങിക്കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം...


 അച്ചടക്കത്തിന്റെ കാര്യത്തിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്ക് ഔപചാരികതയും അച്ചടക്കവും കുറവായിട്ടാണ് കാണുന്നത്. മറ്റുള്ളവരോട്, പ്രത്യേകിച്ചും പ്രായമായവരോട് കാണിക്കേണ്ട ബഹുമാനം, ആദരവ്, അനുസരണം തുടങ്ങിയ ഗുണങ്ങള്‍ കുറവാണിന്നുള്ളവര്‍ക്ക്. ഈ തല തിരിഞ്ഞ പെരുമാറ്റത്തിന് കാരണം മാതാപിതാക്കളുടെ അശ്രദ്ധയും വിവേകമല്ലായ്മയും തന്നെയാണ്...


 മുതിര്‍ന്നവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല പെരുമാറ്റവും അച്ചടക്കവും മുതിര്‍ന്നവരോട് ആദരവും പ്രകടിപ്പിക്കാനവരെ പ്രാപ്തരാക്കണം. ഇതിന് മാതാപിതാക്കള്‍ തന്നെ മാതൃകയായാല്‍ കൂടുതല്‍ ഗുണം ചെയ്യും. മുതിര്‍ന്ന പഴയ തലമുറയില്‍ പെട്ടവരോട് ഇടപെടുമ്പോള്‍ നാം വിനയവും ബഹുമാനവും കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ മക്കളും അത് സ്വീകരിക്കുകയും മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്താനവരെ പ്രാപ്തരാക്കുകയും ചെയ്യും.


 മാതാപിതാക്കളുടെ പരസ്പര ബന്ധത്തിലും മാന്യതയും ശ്രദ്ധയും കാണിച്ചില്ലെങ്കില്‍ കുട്ടികളില്‍ വ്യക്തിത്വ തകരാറുകള്‍ ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില്ലറ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടിപിടിയും കലഹവും ഒക്കെ ഉണ്ടാക്കുന്നത് കുട്ടികളുട മാനസിക നിലയെ പ്രതികൂലമായി ബാധിക്കും. അവരുടെ മനസ്സില്‍ അപകടകരമായ മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ഭാവിയില്‍ അവന്‍ ആണ്‍കുട്ടിയാണെങ്കില്‍ സ്ത്രീകളെയും അവള്‍ പെണ്‍കുട്ടിയാണെങ്കില്‍ പുരുഷന്മാരെയും വെറുക്കാനിടയാക്കും. ഇതവരുടെ ഭാവി ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും...


 അവനവനില്‍ തന്നെയുള്ള വിശ്വാസമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണം. ഈ ഗുണം കുഞ്ഞിന് പകര്‍ന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. പരിശ്രമിക്കാനുള്ള പ്രചോദനം, പരിശ്രമം തുടരാനുള്ള പ്രേരണ, പൂര്‍ണമാക്കാനുള്ള പ്രോത്സാഹനം ഇതൊക്കെ സ്വന്തം പ്രവര്‍ത്തിയിലൂടെ കുഞ്ഞിന് മാതൃകയായി പകര്‍ന്നു നല്‍കാന്‍ കഴിയണം. കൊച്ചുകൊച്ചു കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും അവരോടൊത്തു ചേരുകയും ചെയ്യുക...


 സ്വാശ്രയ ശീലം വളര്‍ത്തുന്ന തരത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണം. അതുപോലെ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതിലും നല്ല മാതൃകയാകാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്. ശരിയായ ലക്ഷ്യബോധവും ആത്മധൈര്യവും അവരില്‍ വളര്‍ത്തിയെടുക്കണം. പരാജയങ്ങളെ അതിജീവിക്കാനവരെ പ്രാപ്തരാക്കണം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തതുകൊണ്ടും കുറേ വേദകാര്യങ്ങള്‍ ഉരുവിട്ടതുകൊണ്ടുമായില്ല. അത് പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കണം.




 കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. മതപരവും സാമൂഹികവും വ്യക്തിപരവും ദേശീയവുമായ ഉത്തമമൂല്യങ്ങള്‍ സ്വന്തം പെരുമാറ്റത്തിലൂടെ വേണം മക്കളില്‍ വളര്‍ത്തിയെടുക്കാന്‍. ഓരോ മാതാവും ശരിയായ മാതൃകയുടെയും ശിക്ഷണത്തിന്റെയും മാതൃകയായി സ്വന്തം മക്കളെ കൈപിടിച്ചു നടത്താന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ നല്ലവരായിത്തീരണമെങ്കില്‍, അവര്‍ സമൂഹത്തിന് കൊള്ളുന്നവരായി വളരണമെങ്കില്‍, അവര്‍ ഉത്തമ വ്യക്തികളായിത്തീരണമെങ്കില്‍ ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും നല്ല മാതൃകകള്‍ കാണിച്ചുകൊടുത്തേ മതിയാവൂ.


ദുശ്ശീലങ്ങള്‍ അനുവര്‍ത്തിക്കുന്ന മാതാവോ പിതാവോ സ്വന്തം കുട്ടിയോട് ദുശ്ശീലത്തില്‍ വീണുപോകരുത് എന്നു പറഞ്ഞാല്‍ ഫലമുണ്ടാകുമോ..? ചുരുക്കത്തില്‍ എല്ലാ കാര്യങ്ങളിലും നല്ല മാതൃക കാണിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയുമെങ്കില്‍ കുട്ടികളും ആ മാതൃക സ്വീകരിക്കും. അവര്‍ സമൂഹത്തിന് വേണ്ടപ്പെട്ടവരാകും. മുമ്പ് സൂചിപ്പിച്ചതുപോലെ നല്ല ശീലങ്ങള്‍, നല്ല പെരുമാറ്റങ്ങള്‍, ഉത്തമ മൂല്യങ്ങള്‍, ആധ്യാത്മിക ചിന്ത, സത്യം, ധര്‍മം, നീതി, ദയ, സഹിഷ്ണുത, ക്ഷമ, അച്ചടക്കം, സേവനം, സഹായം, സഹകരണം, പങ്കുവെക്കല്‍, ആചാരോപചാരങ്ങള്‍ തുടങ്ങിയ എല്ലാ നല്ല ഗുണങ്ങളും നല്ല പെരുമാറ്റങ്ങളും കുട്ടിയില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു യജ്ഞം തന്നെ മാതാപിതാക്കള്‍ സ്വീകരിച്ചേ മതിയാകൂ...

Tuesday, March 15, 2022

ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ

 *ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ...* 


ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്ഞിനെ *മണപ്പിച്ചുനോക്കും.* പിന്നെ കാലുമടക്കി *ഒറ്റത്തൊഴിയാണ്.* അതിന്റെ ശക്തിയിൽ *കുഞ്ഞ് ദൂരേക്ക് തെറിച്ചുവീഴും.* വേദനയാൽ ശരീരമൊന്നിളക്കാൻ ശ്രമിക്കും. പറ്റാതെ അവിടെത്തന്നെ *നിശ്ചലമായി* കിടക്കും. 


അമ്മ അവിടേക്കെത്തും. കുഞ്ഞിനെ *ഒന്നുകൂടി തൊഴിക്കും.* കുഞ്ഞുജിറാഫ് *എഴുന്നേറ്റു നില്ക്കുന്നതുവരെ* അമ്മയുടെ തൊഴി തുടരും. എഴുന്നേറ്റാലും വെറുതെ വിടില്ല. വിറച്ചുനില്ക്കുന്ന കുഞ്ഞിന്റെ *ദുർബലാവസ്ഥയിലുള്ള കാലിലാണ് പിന്നത്തെ തൊഴി.* ഒടുവിൽ കുഞ്ഞ് അടി ഭയന്ന് തന്റെ വേച്ചുപോകുന്ന കാലുമായി *വേഗത്തിൽ ഓടുന്നതോടെ* ഈ അടിയുത്സവം സമാപിക്കും.


അമ്മജിറാഫിന്റെ ഈ പ്രവൃത്തി വിചിത്രവും ക്രൂരവുമായി തോന്നാം. പക്ഷേ, അമ്മയ്ക്കത് *കുഞ്ഞിനുള്ള സുരക്ഷയാണ്.* വന്യമൃഗങ്ങൾ കഴിയുന്ന കാട്ടിൽ, വേഗത്തിൽ അവയുടെ ഇരയായിത്തീരാതിരിക്കാൻ, ഓടിരക്ഷപ്പെടാൻ *ജനിച്ചയുടൻ കുഞ്ഞിനു നല്കുന്ന പരിശീലനമാണത്.*


 *വേദന ഏറ്റുവാങ്ങാൻ അനുവദിക്കാതെ* വളർത്തിയാൽ *ദുർബലമായ കാലുമായി* ഏതെങ്കിലും ശക്തനായ മൃഗത്തിന്റെ ആഹാരമായി കുഞ്ഞ് മാറാതിരിക്കാനുള്ള *മുൻകരുതൽ.*


 *വിജയിക്കാനാവശ്യമായ* ചേരുവകളോടെ ജനിക്കുന്ന മനുഷ്യനിൽ പരാധീനതകളുടെയും ദൗർബല്യങ്ങളുടെയും ഒട്ടേറെ ഘടകങ്ങളുണ്ട്. ഇത് തിരിച്ചറിയുന്നതും ആ *പരിമിതിയെ മറികടക്കാൻ* ശ്രമിക്കുന്നതുമാണ് *വിജയത്തിലേക്കു* നയിക്കുക. *നമ്മുടെ കഴിവിനൊപ്പം ദൗർബല്യം കൂടി തിരിച്ചറിഞ്ഞാൽ* കരുതലോടെ *മുന്നോട്ടുപോവാനുള്ള ഊർജമാണ് ലഭിക്കുക.*

  

   പലപ്പോഴും തോന്നിയിട്ടുണ്ട് പുതിയ തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ വൻ പരാജയമായി തീരുന്നുണ്ട് എന്നത് . അതിന് കാരണം അവർക്ക് വരുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാൻ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ തന്നെയാണ്. 'ഞാനനുഭവിച്ച കഷ്ടപാടൊന്നും എൻ്റെ കുട്ടി അറിയരുത് ' എന്നുള്ള സ്നേഹത്തിൽ മുങ്ങിയ ചിന്ത. എന്നാൽ ഈ ചിന്ത നമ്മുടെ കുട്ടികളെ യഥാർത്ഥത്തിൽ രക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് ചെയ്യുന്നത്. താണ്ടുന്ന പ്രതിസന്ധികൾ മനുഷ്യനു നൽകുന്ന ശക്തി വലുതാണ്. അത്തരം ശക്തിയാർജ്ജിക്കലുകൾക്കുള്ള അവസരങ്ങൾ മാതാപിതാക്കൾ മക്കൾക്ക് നിഷേധിച്ചതാണ് പുതിയ തലമുറയുടെ ഗതികേടായി തീർന്നത്.

     

    നമുക്ക് നമ്മുടെ മക്കളെ സ്വാഭാവികമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അനുവദിക്കാം. പ്രായത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കാം


അവർ ശക്തരാകട്ടെ.പ്രശ്നങ്ങളെ ആത്മധൈര്യത്തോടെ അഭിമുഖീകരിക്കട്ടെ. അങ്ങനെയവർ നമ്മുടെ നാടിനും , രാജ്യത്തിനും ഊർജ്ജം പ്രദാനം ചെയ്യുന്നവരായി തീരട്ടെ.


കടപ്പാട് 🙏🏻🙏🏻

Thursday, April 29, 2021

റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:

 റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:


ഭാഷാ സമര രക്തസാക്ഷി ദിനത്തിന് ഇന്ന് 42 ചന്ദ്ര വർഷം പൂർത്തിയാവുകയാണ്. സൗരവർഷ പ്രകാരം 40 വർഷവും 273 ദിവസവും പൂർത്തിയാവുന്നു.  1980 ജൂലൈ 30 ( റമളാൻ 17 ) കേരളത്തിലെ മുഴുവൻ കലക്ടറേറ്റിന് മുന്നിലും നടന്ന സമരത്തിൻ്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിന് നേരെ അന്നത്തെ പെരിന്തൽമണ്ണ DySP വെടിയുതിർക്കുകയായിരുന്നു. അരക്ക് മീതെ വെടിക്കൊണ്ട  മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ ദാരുണമായി കൊല്ലപ്പെട്ടു. അരക്ക് താഴെ വെടി കൊണ്ട നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

                സമരത്തിനുള്ള കാരണം അറബി ഭാഷാ പഠനത്തോട് അന്നത്തെ നായനാർ സർക്കാർ കാണിച്ച വിവേചനമായിരുന്നു. 

യഥാർത്തത്തിൽ 1887 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചില ഭാഗങ്ങളിലും  1913 മുതൽ തിരുവിതാംകൂറിലും  അറബി പഠിക്കാൻ അവസരമുണ്ടായിരുന്നു. തിരുവിതാംകൂറിൽ 25 കുട്ടികളും ബ്രിട്ടീഷ് ഇന്ത്യയിൽ 100 കുട്ടികളും വേണം എന്നതായിരുന്നു വ്യവസ്ഥ. ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളെ പോലെ  അറബി പഠിപ്പിക്കുന്നത് വ്യാപാര പുരോഗതിക്കും ബ്രിട്ടീഷ് ഭരണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന മുസ്ലിം സമുദായത്തെ ഭരണാനുകൂലികളാക്കുന്നതിനും ഉപകരിക്കും എന്നത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ലക്ഷ്യമായിരുന്നു. ഈ കാലയളവിൽ ഇത് ഖുർആൻ പഠനം എന്ന പേരിലാണ് അറിയപ്പെട്ടത്. 

              സ്വാതന്ത്ര്യാനന്തരം മതേതര ഭാരതത്തിൽ പൊതു വിദ്യാലയങ്ങളിലെ മതപഠനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇത് അറബി ഭാഷാ പഠനമാക്കി. ഐക്യകേരളം രൂപീകരിച്ച ശേഷവും തിരുവിതാംകൂറിൽ 25 മുസ്ലിം കുട്ടികളുള്ള പ്രൈമറി വിദ്യാലയത്തിൽ അറബി പഠിക്കാൻ സൗകര്യമുണ്ടായിരിക്കെ മലബാറിൽ 100 കുട്ടി വേണമെന്ന നിബന്ധന നിലനിന്നു. ഓർക്കുക ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാറിൽ ബ്രിട്ടിഷ് കാലത്തുള്ള നിയമവും തിരുവിതാംകൂർ ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശത്ത് തിരുകൊച്ചി നിയമവും നിലനിന്നതാണതിന് കാരണം. ഐക്യകേരളം രൂപപ്പെട്ട ശേഷം നിരവധി ഓത്തുപള്ളികൾ പൊതുവിദ്യാലങ്ങളാക്കി മാറ്റി മാപ്പിള വിദ്യാലയങ്ങൾ എന്ന പേരിൽ അറിയപ്പെടും വിധം നാടിന് സമർപ്പിച്ചിട്ടും പൊതു വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടും തിരുവിതാംകൂറിലും മലബാറിലും നിലനിൽക്കുന്ന ഈ വിവേചനം തിരുത്താൻ 1957 മുതൽ 1967 വരെയുള്ള സർക്കാറുകൾ തയ്യാറായില്ല. അതോടൊപ്പം നിലവിലുള്ള അധ്യാപകർക്ക് തന്നെ മറ്റുള്ളവരെ പോലെ വേതനം ലഭിച്ചിരുന്നില്ല. പണിയെടുക്കുക ഫണ്ടുണ്ടെങ്കിൽ മാത്രം ശമ്പളം എന്ന രീതി ആയിരുന്നു. എന്നാൽ നിരന്തര പോരാട്ടത്തിൻ്റെ ഭാഗമായി ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഗ്രാൻറ് ഒഴിവാക്കി ശമ്പളമാക്കി.

             1967 ൽ സപ്ത കക്ഷി അധികാരത്തിൽ വരികയും മഹാനായ CH മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തപ്പോൾ അതുവരെ ഈ വിവേചനം അവസാനിപ്പിക്കാൻ വേണ്ടി നിരന്തരം പോരാടിയ വ്യക്തി എന്ന നിലയിൽ തിരുവിതാംകൂറിലേയും മലബാറിലേയും ചട്ടം ഏകീകരിച്ച് 28 കുട്ടികൾ ഉണ്ടെങ്കിൽ പ്രൈമറിയിൽ ഭാഷക്ക് അധ്യാപകരെ നിയമിക്കാമെന്നും അവർ സ്പെഷലിസ്റ്റ് അധ്യാപകർ എന്നതിന് പകരം ഭാഷാധ്യാപകർ എന്ന് അറിയപ്പെടുമെന്നും വ്യക്തമാക്കി.

             സ്വാഭാവികമായും ധാരാളം മുസ്ലിം കുട്ടികളുള്ള മലബാറിൽ ആയിരക്കണക്കിന് അറബിക്ക് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അന്നത്തെ നിയമമനുസരിച്ച് ഏഴാം തരം പാസായവരും അറബി ഭാഷയിൽ നൈപുണ്യമുള്ളവരും അധ്യാപകരായി. ഓർക്കുക ഹിന്ദിക്കും സംസ്കൃതത്തിനുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു. ഏഴാം തരം പാസും ഹിന്ദി നൈപുണ്യവുമുണ്ടെങ്കിൽ ഹിന്ദി അധ്യാപകരാകാം. തൊണ്ണൂറുകളിൽ പിരിഞ്ഞ പല ഹെഡ്മാസ്റ്റർമാരും ഏഴാം ക്ലാസ് യോഗ്യത ഉള്ളവരായിരുന്നു. എന്നിരിക്കെ അറബി അധ്യാപകർ ചെരുപ്പ് കുത്തികളാണ് എന്ന് പറഞ്ഞ് അപമാനിച്ച് കൊണ്ടാണ് ഇടതുപക്ഷം അതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് വന്ന എല്ലാ ഇടതു സർക്കാറുകളും അറബി അധ്യാപക തസ്തികയെ ഞക്കി കൊല്ലാനുള്ള എല്ലാ ശ്രമവും തുടർന്ന് കൊണ്ടിരുന്നു. ഓർക്കുക അറബി മാത്രമല്ല അന്യ ഭാഷ കേരളത്തിൽ പഠിപ്പിക്കുന്നത്. തമിഴുണ്ട് കന്നടയുണ്ട് ഹിന്ദി ഉറുദു തുടങ്ങി നിരവധി ഭാഷകളുണ്ട്. 

            1980 ലെ നായനാർ സർക്കാർ അറബി പഠനത്തെ ലക്ഷ്യം വച്ച് ക്വാളിഫിക്കേഷൻ, അക്കമഡേഷൻ, ഡിക്ലറേഷൻ എന്നീ മൂന്ന് കരിനിയമങ്ങൾ കൊണ്ട് വന്നു. ഡിക്ലറേഷൻ ആയിരുന്നു ബഹുകേമം. അറബി പഠിക്കേണ്ട കുട്ടി അറബി പഠിക്കണം എന്ന പ്രസ്ഥാവന മാത്രം പോര എൻ്റെ കുട്ടിയെ മലയാളം പഠിപ്പിക്കേണ്ടതില്ല എന്ന ഡിക്ലറേഷൻ കൂടി വേണമെന്ന നിബന്ധന വന്നു. ഭാഷാധ്യാപകരുടെ പ്രതിഷേധം ആളിക്കത്തി. അധ്യാപക നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കൽ സമരം നടന്നു. സമരത്തെ അഭിസംഭോധന ചെയ്ത CH ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്ത ആ പ്രഖ്യാപനം നടത്തി. "അധ്യാപകർ വിദ്യാലയങ്ങളിലേക്ക് തിരിച്ച് പോവുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു." യുത്ത് ലീഗ് സമരം ഏറ്റെടുത്തു. സമരത്തെ പൊളിക്കാൻ ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സുന്നികൾക്ക് മുന്നിൽ  അറബി അധ്യാപകർ മുജാഹിദുകളാണ് അവർക്ക് വേണ്ടി വാദിക്കുന്നുവോ എന്ന പ്രചരണം അഴിച്ച് വിട്ടു. അതിനായി അച്ചാരം പറ്റിയ ചില പണ്ഡിതവേശ ധാരികളെ ഇറക്കിവിട്ടു. അങ്ങിനെ പൊതു കാര്യങ്ങളിൽ അന്ന് വരെ സുന്നി മുജാഹിദ് തുടങ്ങിയ വേർതിരിവ് ഇല്ലാതിരുന്ന കേരളത്തിൽ എല്ലാ വിഷയത്തിലും ഉത്തരം ഭിന്നതകൾ കടന്ന് കൂടി. അതിൻ്റെ വളർച്ച 1989 കാല ഘട്ടത്തിൽ കേരളം കണ്ടു.

             ഏതായാലും മലപ്പുറത്ത് നടന്ന കലക്ടറേറ്റ് ധർണ്ണ കലുഷിതമായി. മൂന്ന് വിലപ്പെട്ട ജീവന് മുന്നിൽ പിടിച്ച് നിൽക്കാനാകാത്ത നായനാർ സർക്കാർ കരിനിയമങ്ങൾ സമൂലം പിൻവലിച്ചു. പക്ഷെ മജീദും റഹ്മാനും കുഞ്ഞിപ്പയും സമുദായത്തിൻ്റെ കണ്ണീർ കണക്കണങ്ങൾ ബാക്കിയാക്കി രക്തസാക്ഷികളായി. 

             അവരുടെ ശരീരം വിട്ട് പോയി നമ്മോട്. എന്നാൽ അവർ ജീവിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് ഭാഷാ സ്നേഹികളുടെ ഹൃദയനിൻ്റെ ചില്ല് കൊട്ടാരത്തിൽ. നാഥാ അവർക്ക്  സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ.......

                 എം.ടി.എ. നാസർ,

                  ജില്ലാ ജനറൽ സെക്രട്ടറി,

                  KATF, പാലക്കാട്.

Wednesday, April 21, 2021

കഥ

 മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്.


 റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ആ കുടുംബത്തിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥ. 


ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച കാശുമായി ചെരുപ്പുകുത്തി പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ചെരുപ്പുകുത്തി ആ വിചിത്ര ദൃശ്യം കാണുന്നു.


ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം ചെരുപ്പുകുത്തി ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയില്ല. അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. പക്ഷേ, അപ്പോൾ പൊടുന്നനെ അയാളിൽ ഒരു ചോദ്യമുയർന്നു. ആ ചെറുപ്പക്കാരൻ എങ്ങിനെയാണ് നഗ്നനായത്. അയാൾ ചിലപ്പോൾ വിശപ്പ് മൂലം മരിച്ചു പോയേക്കാം. ദരിദ്രനായ തന്നെ ആ ചെറുപ്പക്കാരൻ എന്തായാലും കൊള്ളയടിക്കാനൊന്നും പോകുന്നില്ല. ചെരുപ്പുകുത്തി തിരിച്ചു നടന്നു. ആ ചെറുപ്പക്കാരന് തന്റെ കോട്ടൂരിക്കൊടുത്തു. എന്നിട്ട് അയാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.


ഭർത്താവ് പുതപ്പുമായി വരുന്നതും കാത്തിരുന്ന ചെരുപ്പുകുത്തിയുടെ ഭാര്യ കണ്ടത് ഭർത്താവ് വേറൊരു ദാരിദ്ര്യവാസിയെയും കൂട്ടി വരുന്നതാണ്. കൈയ്യിലുണ്ടായ കാശിന് കള്ളും കുടിച്ച് ഒരു അലവലാതിയെയും കൂട്ടി വരുന്ന ഭർത്താവിനോട് അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. വീട്ടിൽ ആകെയുള്ള ഒരു കഷ്ണം അപ്പം അവരെടുത്ത് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസമെങ്കിലും കുടുംബത്തിന് വിശപ്പടക്കാനുള്ള അപ്പമാണിത്. വഴിയിൽ കിടക്കുന്ന തെണ്ടികളെയൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ അവർക്കൊന്നും വെച്ച് വിളമ്പിക്കൊടുക്കാൻ ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഭർത്താവിനോട് ചൂടായി.


ചെരുപ്പുകുത്തി ഒന്നും മിണ്ടിയില്ല. കൂടെ വന്ന ചെറുപ്പക്കാരനും ഒന്നും പറഞ്ഞില്ല. പക്ഷേ, അപ്പോൾ ചെരുപ്പുകുത്തിയുടെ ഭാര്യയുടെ ഉള്ളിൽ ആ ചെറുപ്പക്കാരനോട് ദയ തോന്നി. ചിലപ്പോൾ അയാൾ നല്ലവനായിരിക്കും. ദിവസങ്ങളോളം അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. അവർ പെട്ടെന്ന് കുറച്ച് സൂപ്പുണ്ടാക്കി. അപ്പക്കഷ്ണവും സൂപ്പും അവർ വിളമ്പവെ ആ ചെറുപ്പക്കാരൻ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു.


ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ചെരുപ്പുകുത്തുന്ന പണി അയാൾ വേഗം പഠിച്ചു. അയാൾ തീർക്കുന്ന ചെരുപ്പുകളുടെ ഖ്യാതി ഗ്രാമത്തിനപ്പുറത്തേക്കും പരന്നു. ചെറുപ്പക്കാരൻ പക്ഷേ, വളരെക്കുറച്ചേ സംസാരിക്കുകയുള്ളു. ഏൽപിക്കുന്ന പണി ചെയ്യും . വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് അപൂർവ്വം.


 അങ്ങിനെയിരിക്കെ ഒരു ദിവസം പുറത്ത് കുതിരകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചെരുപ്പ്കുത്തി പുറത്തിറങ്ങി. കുതിര വണ്ടിയിൽ നിന്ന് പ്രഭുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാളുടെ പിന്നാലെ ഒരു പൊതിയുമായി ഭൃത്യനും. ഭൃത്യൻ പൊതിയഴിച്ച് ചെരുപ്പ്കുത്തിക്ക് മുന്നിൽ വെച്ചു. '' 20 റൂബിൾ വിലയുള്ള തുകലാണിത്. ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്. ഇതുകൊണ്ട് എന്റെ കാലുകൾക്ക് പറ്റിയ മനോഹരമായ ബൂട്ടുകൾ പണിയണം. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നിന്റെ ശിഷ്ടജീവിതം ജയിലിലായിരിക്കും. '' പ്രഭു അട്ടഹസിച്ചു.


ചെരുപ്പുകുത്തി പേടിച്ച് വിറച്ച് ചെറുപ്പക്കാരനെ വിളിച്ചു. ചെറുപ്പക്കാരൻ പ്രഭുവിന് മുന്നിൽ വന്ന് നിന്ന് കാലിന്റെ അളവെടുക്കാൻ തുടങ്ങി. അപ്പോൾ അയാൾ പ്രഭുവിന്റെ പിന്നിലേക്ക് നോക്കി. അവിടെ നിൽക്കുന്ന വേറെ ആരെയോ അയാൾ സസൂക്ഷ്മം നോക്കുന്നതുപോലെയാണ് ചെരുപ്പുകുത്തിക്ക് തോന്നിയത്. പൊടുന്നനെ ചെറുപ്പക്കാരൻ പ്രഭുവിന്റെ മുഖത്തുനോക്കി ചിരിച്ചു. '' ബൂട്ടുകൾ നന്നായില്ലെങ്കിൽ നിന്റെ ഈ ചിരി പിന്നെയുണ്ടാവില്ല. '' പ്രഭു ഒന്നുകൂടി അട്ടഹസിച്ചിട്ട് കുതിരവണ്ടിയിൽ കയറിപ്പോയി.


വിശേഷപ്പെട്ട തുകൽ ചെറുപ്പക്കാരൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ചെരുപ്പുകുത്തി ഞെട്ടിപ്പോയി. ബൂട്ടുണ്ടാക്കുന്നതിനു പകരം സാധാരണ ചെരുപ്പുകളാണ് ചെറുപ്പക്കാരൻ ഉണ്ടാക്കിയിരിക്കുന്നത്. പ്രഭു ബൂട്ടു വാങ്ങാൻ വരുന്നതോടെ തന്റെ കഥ കഴിഞ്ഞെന്ന് ചെരുപ്പുകുത്തി തീർച്ചയാക്കി. നീ എന്തുപണിയാണീ ചെയ്തതെന്ന് ചെരുപ്പുകുത്തി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്നതുപോലെ തോന്നി. ചെരുപ്പുകുത്തി വാതിൽ തുറന്നു. മുന്നിൽ പ്രഭുവിന്റെ ഭൃത്യൻ. '' യജമാനത്തി പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. പ്രഭുവിന് ബൂട്ടുകൾ ആവശ്യമില്ല. ഇവിടെ നിന്നും പോകുന്ന വഴി അദ്ദേഹം മരിച്ചുപോയി. ഇനിയിപ്പോൾ മരിച്ചവർ ധരിക്കുന്ന സാധാരണ ചെരുപ്പ് മാത്രം മതി. '' ചെരുപ്പുകുത്തി ചെറുപ്പക്കാരനെ അതിശയത്തോടെ നോക്കി. അയാൾ ആ ചെരുപ്പുകൾ പൊതിഞ്ഞെടുത്ത് ഭൃത്യന് കൈമാറി.


ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ചെരുപ്പുകുത്തിയെത്തേടി വന്നു. ഇരട്ടക്കുട്ടികൾ. ഒരു പെൺകുട്ടിയുടെ കാലിന് ചെറിയ മുടന്തുണ്ട്. മകളുടെ കാലിനെന്തുപറ്റിയെന്ന് ചെരുപ്പുകുത്തി സ്ത്രീയോട് ചോദിച്ചു. '' എന്റെ മക്കളല്ല ഇവർ. പക്ഷേ, ഇവരെ ഞാനാണ് വളർത്തുന്നത്. ഇവർ എനിക്ക് മക്കളെപ്പോലെ തന്നെയാണ്. '' സ്ത്രീ പറഞ്ഞു. അപ്പോൾ ചെറുപ്പക്കാരൻ അത്യധികം ശ്രദ്ധയോടെ ആ കുട്ടികളെ നോക്കി. ചെരുപ്പുകുത്തി നോക്കുമ്പോൾ ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു.


തന്റെ വീടിനടുത്തുള്ള ഒരു കുടുംബത്തിലേതാണ് ഈ കുട്ടികളെന്നും കുട്ടികളുടെ അമ്മയും പിതാവും മരിച്ചതുകാരണം താനാണ് ഈ കുട്ടികളെ വളർത്തുന്നതെന്നും സ്ത്രീ പറഞ്ഞു. ചെറുപ്പക്കാരൻ കുട്ടികളുടെ കാലിന്റെ അളവെടുത്തു. കുട്ടികളും സ്ത്രീയും തിരിച്ചുപോയി. അടുത്ത ദിവസം ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ അടുത്തുവന്നിട്ട് പറഞ്ഞു. '' ദൈവം എന്നാട് ക്ഷമിച്ചിരിക്കുന്നു. ഞാൻ തിരിച്ചുപോവുകയാണ്. ''


ചെരുപ്പുകുത്തി ചെറുപ്പക്കാരനാേട് പറഞ്ഞു. '' നിങ്ങൾ സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. നിങ്ങളെ ഇവിടെ പിടിച്ചുനിർത്താനാവില്ലെന്നും എനിക്കറിയാം. പക്ഷേ, ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറഞ്ഞാൽ ഉപകാരമാവുമായിരുന്നു. ഇവിടെ വന്ന ശേഷം മൂന്നേ മൂന്നു തവണയേ നിങ്ങൾ ചിരിച്ചിട്ടുള്ളു. ഭക്ഷണം വിളമ്പിതന്നപ്പോൾ എന്റെ ഭാര്യയുടെ നേർക്ക് നോക്കി നിങ്ങൾ ആദ്യം ചിരിച്ചു.


 രണ്ടാമത് നിങ്ങൾ ചിരിച്ചത് ആ പ്രഭു വന്നപ്പോഴാണ്. ആ സ്ത്രീയും കുട്ടികളും വന്നപ്പോൾ നിങ്ങൾ മൂന്നാം വട്ടം ചിരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ചിരിച്ചത്. ''


'' നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ സാധാരണക്കാരനല്ല. '' ചെറുപ്പക്കാരൻ പറഞ്ഞു'' ഞാൻ ഒരു മാലാഖയാണ്. ഒരു ദിവസം ദൈവം എന്നോട് ഭൂമിയിൽ പോയി ഒരു സ്ത്രീയുടെ ആത്മാവ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അവർ പ്രസവിച്ചിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ല. രണ്ട് പെൺകുഞ്ഞുങ്ങൾ. എന്നെക്കണ്ടപ്പോൾ അവർക്ക് കാര്യം പിടികിട്ടി. തന്റെ ജിവനെടുക്കരുതെന്നും രണ്ടു ദിവസം മുമ്പാണ് തന്റെ ഭർത്താവ് മരിച്ചതെന്നും ഇപ്പോൾ താൻ കൂടി മരിച്ചാൽ ഈ കുട്ടികൾക്ക് വേറെയാരുമുണ്ടാവില്ലെന്നും പറഞ്ഞ് അവർ കരഞ്ഞു.


അവരുടെ കരച്ചിൽ കേട്ട് ഞാൻ തിരിച്ചുപോയി. സ്ത്രീയുടെ ജീവൻ എടുക്കാതെ വന്നതിന് ദൈവം എന്നെ ശാസിച്ചു. തിരിച്ചുപോയി അവരുടെ ജീവൻ എടുത്തിട്ട് വരാൻ ദൈവം പറഞ്ഞു. എന്നിട്ട് ദൈവം ഒരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് നീ മനസ്സിലാക്കണം. അതിന് നീ കുറച്ചു നാൾ ഭൂമിയിൽ താമസിക്കണം. ഞാൻ ഭൂമിയിലേക്ക് പോയി ആ സ്ത്രീയുടെ ജീവനെടുത്തു. പക്ഷേ, അവരുടെ ജിവനുമായി തിരിച്ച് പറക്കുമ്പോൾ എന്റെ കൈയ്യിൽ നിന്നും അവരുടെ ആത്മാവ് തനിയെ മുകളിലേക്ക് പോയി . ആരോ തള്ളിയിട്ടതുപോലെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള കപ്പേളയുടെ മുന്നിൽ വന്നുവീഴുകയും ചെയ്തു.


അവിടെ ഞാൻ കിടക്കുമ്പോൾ നിങ്ങൾ ദയ തോന്നി എന്ന വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിങ്ങളുടെ ഭാര്യ ആദ്യം വഴക്കു പറഞ്ഞെങ്കിലും ദയ തോന്നി ഭക്ഷണം തന്നു. മനുഷ്യർ ജിവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു. 


ആ തിരിച്ചറിവിലാണ് ഞാൻ നിങ്ങളുടെ ഭാര്യയുടെ മുഖത്തു നോക്കി ചിരിച്ചത്. പിന്നെ ഞാൻ ചിരിച്ചത് പ്രഭു വന്നപ്പോഴാണ്. പ്രഭു നിങ്ങളോട് അട്ടഹസിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ പിന്നിലുണ്ടായിരുന്ന മരണത്തിന്റെ മാലാഖയെയാണ്. പ്രഭു മരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. അയാൾക്ക് ശരിക്കും വേണ്ടി വരിക ബൂട്ടുകളെല്ലന്നും മരിക്കുന്നവർ ഇടുന്ന ചെരുപ്പുകളാണെന്നും എനിക്ക് പിടി കിട്ടി. പക്ഷേ, അപ്പോഴും പ്രഭു ബൂട്ടുകളെക്കുറിച്ച് ഒച്ചവെക്കുകയായിരുന്നു. 


മനുഷ്യർക്ക് അവർക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് അറിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും അവർ ബഹളം വെയ്ക്കുന്നതെന്നും എനിക്ക് മനസ്സിലായി.


മൂന്നാമത് ഞാൻ ചിരിച്ചത് ആ പെൺകുട്ടികളെ കണ്ടപ്പോഴാണ്. ഇവരുടെ അമ്മയുടെ ജീവനാണ് ഞാൻ എടുത്തത്. ആ സ്ത്രീ മരിച്ചെങ്കിലും അവരുടെ കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീ എടുത്തു വളർത്തി. അവർക്ക് ഈ കുഞ്ഞുങ്ങളോട് കരുണയും സ്നേഹവുമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾ മരിക്കാതിരുന്നത്. ഒരാൾ മരിക്കുന്നത് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ഈ ലോകത്ത് സ്നേഹമുള്ളിടത്തോളം കാലം മനുഷ്യർ ജിവിക്കുമെന്നുമാണ് ദൈവം എന്നെ പഠിപ്പിച്ചത്.


 സ്നേഹമാണ് ആത്യന്തികമായി ഭൂമിയിൽ മനുഷ്യ ജീവിതം സാദ്ധ്യമാക്കുന്നത്. ഇതും പറഞ്ഞ് ആ ചെറുപ്പക്കാരൻ മാലാഖയുടെ രൂപം പൂണ്ട് സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.


ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് ഇത്രയും മനോഹരമായും ഹൃദയാവർജ്ജകമായും അധികം പേർ എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. 


അനുതാപത്തെക്കറിച്ചും കാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ് ടോൾസ്റ്റോയ് എഴുതിയത്( കഥയുടെ സൗന്ദര്യം അറിയണമെങ്കിൽ കഥ പൂർണ്ണമായും വായിക്കണം. കഥയുടെ ചുരുക്കം മാത്രമാണിവിടെ കൊടുത്തിരിക്കുന്നത്) .


 ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരുത്തരും. ഈ അനുതാപവും കാരുണ്യവും സ്നേഹവും വാക്കുകളിലും പ്രവൃത്തികളിലും നിറയട്ടെ..


ടോൾസ്റ്റോയ് പറഞ്ഞതുപോലെ ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് കാരുണ്യവും സ്നേഹവും ഇനിയും ഇവിടെ ഉറവ വറ്റിയിട്ടില്ല എന്നതുകൊണ്ടുതന്നെയാണ്.

Wednesday, October 16, 2019

പഴയകാലം


ഈ ചെറു കഥ എനിക്കിഷ്ടമായി..

വിശേഷാവസരങ്ങളിൽ മാത്രം അതിവിശിഷ്ടമായി കാണപ്പെടുന്ന, ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന,അയല്പക്കങ്ങളിലെല്ലാം ഓരോകോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി. അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികകൾ വീട്ടുവളപ്പിൽ തന്നെ ചിക്കിചികഞ്ഞു നടക്കുന്നവയായിരുന്നു .

പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട ! അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും. കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്ന, വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ അയ്മൂട്ടിമാപ്പിള വരുമായിരുന്നു ആഴ്ചയിലൊരിക്കൽ.

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻപോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ.

പത്തുസെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളതുമെടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേരസുഗന്ധം.

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവയുണ്ടാവുമായിരുന്നു. പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞുനിൽക്കുമായിരുന്നു.

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.

അമ്മ വയലിൽനടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ചെറിയ കൂവൽ കൊത്തിക്കുഴിക്കുന്ന അച്ഛൻ. ചെറിയ മൺപാനികളിൽ വെള്ളം തൂക്കി നിരനിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും കയ്പയെയും വെണ്ടയെയും നനച്ചിരുന്നു. ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും..

വൈകുന്നേരമൊരു പ്രധാനജോലിയുണ്ട് ! തലേന്ന് കത്തിച്ചുകരിപിടിച്ച കറുത്ത മണ്ണെണ്ണവിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.

അതുകഴിഞ്ഞു കിണറ്റിൻകരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി. ഇറയത്തു പായവിരിച്ചിരുന്നുള്ള നാമജപം.

സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ ടോർച്ചുവിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ, ആത്മബന്ധത്തിന്റെ കരുതൽസുഖം .

മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കുംവരെയുള്ള പുസ്തകവായന. കൂട്ടിനു വയലിൽനിന്നുമുള്ള പേക്രോം തവളകളുടെ മേളം. ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ.

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടുകത്തിച്ചു വട്ടം കൂടിയിരുന്നു "ശീതംകായും"

ആ സമയത്തു മഞ്ഞുവീണു നനഞ്ഞ വൈക്കോൽക്കൂനയിൽനിന്നും വെളുത്ത പുകയുയരുന്നുണ്ടാകും

കുളീം ചായകുടീം കഴിഞ്ഞു മാധവി ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റഓട്ടം സ്കൂളിലേക്ക്.

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്. അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ കൂവയോ ചേമ്പോ പുഴുങ്ങുകയോ ആവും. അതുംകഴിച്ചു കണ്ടത്തിലേക്കൊരോട്ടമാണ് ! ഗോലികളി മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ. ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന മലപ്പുറക്കാരും, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും, തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടുതന്നിരുന്ന പാഞ്ചാലിയമ്മൂമ്മയും, കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി പെണ്ണുങ്ങളെ മയക്കാൻ വന്നിരുന്ന വളച്ചെട്ടികളും, കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണിക്കച്ചവടക്കാനും..

അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു. എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലുമുണ്ടായാൽ മതിയായിരുന്നു.

എല്ലാവർക്കുമതിലവകാശമുണ്ടായിരുന്നു. വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു.

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു. കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്ക് തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു. മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.

അടുത്തവർഷംവരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരികഗന്ധംതീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടിയുടുപ്പുകൾ.

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചുകോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്ന, തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻപറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞുകൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്ക്കിയ, ഞങ്ങൾ ജീവിച്ചിരുന്ന.പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ കാലം.

ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും. ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി ! നമ്മളെയുമെടുത്തങ്ങ് പറക്കും..കാലങ്ങൾക്ക് പിറകിലോട്ട് ...😢

Wednesday, August 28, 2019

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌ അത്‌ ഏത്‌ മരമായിരിക്കും?



സതീശ് കുമാർ താണിശ്ശേരി എഴുതിയതാണ്..
എന്ത് തീക്ഷ്ണം!. കൃത്യം!..

...................................

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌  അത്‌ ഏത്‌ മരമായിരിക്കും?

അതിബുദ്ധിജീവികളും അമാനുഷജീവിതമുള്ളവരുമായ മനുഷ്യരെക്കുറിച്ചല്ല,
നമ്മേപ്പോലെ അതിസാധാരണക്കാരനായ ഒരുവനെ ഒരു വൃക്ഷത്തോട്‌ ഉപമ ചെയ്താൽ ആ വൃക്ഷം ഏതായിരിക്കും?

കവികളോടും കാമുകരോടും ചോദിക്കരുത്‌.
ഭാവുകത്വത്താൽ അതിവർണന ചെയ്ത്‌ അവരതിനെ വെടക്കാക്കും!

തണുപ്പും തണലും അഭയവും നൽകുന്ന മഹാവൃക്ഷമായ അരയാലെന്നും,
പ്രണയമെന്ന വസന്തത്തെ കാത്തു നിൽക്കുന്ന ചെറിമരമെന്നും,
പെയ്തിട്ടും തോരാത്ത മഴമരമെന്നും,അവരതിനെ വർണിച്ച്‌ കൊല്ലും.

കരിവീട്ടിയെന്നും, മഴുക്കൊല്ലിയെന്നും അവരതിന്റെ കരുത്തിനെ വാഴ്ത്തും!
കാഞ്ഞിരമെന്നും  ചൊറിയൻ ചേരെന്നും അവരതിനെ അപമാനപ്പെടുത്തും!
കൂവളമെന്നും ദേവദാരുവെന്നും അവരതിനെ പുണ്യസ്നാനം ചെയ്യും !

അല്ലെങ്കിലും അവറ്റകൾ അങ്ങനെയാണ്‌ , നേരിനെ നേരിടാൻ കെൽപ്പില്ലാത്ത സ്വപ്നജീവികൾ!

നിങ്ങൾക്കറിയുമോ ശരിക്കും റബ്ബർ മരമാണത്‌..

ഒരു ശരാരി മലയാളിമനുഷ്യനെ മരത്തോട്‌ ഉപമിക്കാമെങ്കിൽ അതിന്‌ ഏറ്റവും ചേരുക റബ്ബർ ആണ്‌.

മുതിർന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുന്ന അന്നു മുതൽ ഊറ്റിയൂറ്റി  കടും വെട്ടും കഴിഞ്ഞ്‌ ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പാവുന്ന നേരം തടിയേയും കശാപ്പ്‌ ചെയ്ത്‌ കാശാക്കുന്ന ആ മരമാകുന്നു ജീവിതംകൊണ്ട്‌ അളക്കുമ്പോൾ മനുഷ്യനും!

കണ്ടിട്ടില്ലേ,
എത്ര ശ്രദ്ധയോടെ ആണവർ ആ മനുഷ്യത്തൈ നടുന്നത്‌!

കളകളൊക്കെ വെട്ടിമാറ്റി കുഴിയെടുത്ത്‌ കണ്ട അണ്ടനോടും അടകോടനോടും ഇടകലരാൻ സമ്മതിക്കാതെ അവനെ/അവളെ ഒറ്റക്ക്‌ നടുകയാണ്‌.

എന്തൊരു ശ്രദ്ധയാണ്‌ ?
ഏതൊക്കെ തരം വളങ്ങളാണ്‌?
എഴുത്തിനിരുത്ത്‌ മുതൽ ഇംഗ്ലീഷ്‌ മീഡിയം, ട്യൂഷൻ ,എന്ററൻസ്‌   പി എസ്‌ സി കോച്ചിങ്ങുകൾ തുടങ്ങിയ പരമ്പരാഗത ജൈവ വളങ്ങൾ തൊട്ട്
ഇപ്പോൾ ബൈജൂസ്‌ ആപ്പ്‌ വരെ ഇട്ടു പോറ്റുന്നുണ്ട്‌ നാം അതിനെ!

ഒന്നരയാൾ പൊക്കം വരെ വശങ്ങളിലേക്ക്‌ ഒരു തളിർപ്പും പൊട്ടാതെ നോക്കണം.
ചിത്രരചന,നൃത്തം ,സിനിമ,കവിതകൾ പ്രണയം...
അപ്പപ്പോൾ നുള്ളിക്കളയണം

തുടക്കത്തിലാണെങ്കിൽ എന്ത്‌ എളുപ്പമാണെന്നോ അവർ പോലുമറിയാതെ നമുക്കത്‌ ചെയ്യാം!

നമുക്ക്‌ വേണ്ടത്‌ പത്തടി ഉയരത്തിൽ ഒറ്റത്തടിയാണ്‌.
കേടുപാടുകളില്ലാത്ത സ്വയമ്പൻ തടി.
ഡോക്ടർ,എഞ്ചിനീയർ ,സർക്കാർ ഉദ്ദ്യോഗസ്ഥൻ അദ്ധ്യാപകൻ...

നല്ല കറയുള്ള മനുഷ്യരെയാണ്‌ നമുക്ക്‌ വേണ്ടത്‌.
നിമിഷങ്ങൾക്കുള്ളിൽ ചിരട്ട നിറഞ്ഞ്‌ കവിയണം.

എത്ര സ്നേഹമാണെന്നോ ‌ അതിനോട്‌.
തൊലിപ്പുറമേ പോലും ഒരു ക്ഷതമേറ്റാൽ സഹിക്കില്ല അവർക്ക്‌.

തോലുരഞ്ഞ്‌ കേടുപറ്റും എന്ന കാരണത്താലാണ്‌ തടിയിൽ പശുവിനെക്കെട്ടിയ അയലത്തെ വൃദ്ധനോട്‌ അയാൾ അരിശപ്പെട്ടത്‌.
"വെട്ടാറായ മരമാണ്‌! ഒരോരുത്തരുടെ തോന്ന്യാസങ്ങൾ!"അയാൾക്ക്‌ അരിശം അടക്കാൻ കഴിയുന്നുണ്ടായില്ല!
ഇറ്റലിയിൽ ജോലിക്ക്‌ പോകേണ്ട പെണ്ണാണ്‌ ,പാട്ടുകാരനെ പ്രേമിച്ചു നടക്കുന്നത്‌!

റബ്ബർ മരത്തോട്‌ ഏറ്റവും കരുണയുള്ളവർ അതിനെ ടാപ്പിംഗ്‌ നടത്തുന്നവരാണ്‌.

എത്ര സൂക്ഷ്മമായും മൃദുവായും ആണ്‌ അവരതു ചെയ്യുക എന്നറിയാമോ?

അതിമൂർച്ചയുള്ള ഒരു കത്തികൊണ്ട്‌
അതികണിശമായാണ്‌ അവരത്‌ ചെയ്യുക.
മുറിവേറ്റു എന്ന് മരത്തിന്‌ തോന്നുക പോലുമില്ലാത്ത വിധം സൂക്ഷ്മത്തിൽ!

അരുത്‌,ആഴത്തിലാവരുത്‌ ..
മരത്തിന്റെ തടിയിൽ തട്ടരുത്‌ ..

അയാളോളം കരുതൽ ആർക്കുണ്ട്‌?

പത്തുമാസം ചുമന്ന അമ്മക്കണക്ക്‌ മുതൽ പലതരമുണ്ട്‌ ടാപ്പിംഗ്‌ കത്തികൾ!
കൃഷി ഓഫീസർക്ക്‌ അറിയാവുന്നതിന്റെ എത്രയോ ഇരട്ടി വരുമത്‌.

നീയെന്റെ ഒരേ‌ ഓരാങ്ങളയല്ലേ ..
നീയല്ലാതെ പിന്നെ എനിക്കാരുണ്ട്‌..
നീ കുരുത്തമുള്ളവനാണ്‌...
ചെറുപ്പത്തിൽ എത്ര എടുത്തുകൊണ്ട്‌ നടന്നതാണ്‌...

സങ്കടങ്ങൾ പറയാൻ നീയല്ലാതെ എനിക്കാരുണ്ട്‌...
പട്ടിണികിടന്നാണ്‌ നിന്നെ പഠിപ്പിച്ചത്‌..
മകളുടെ ആഗ്രഹമല്ലേ..
നിങ്ങൾക്കിപ്പോൾ എന്നോട്‌ പഴയസ്നേഹമൊന്നുമില്ല...

എന്തൊക്കെപ്പറഞ്ഞാലും അവൻ നിന്റെ കൂടപ്പിറപ്പല്ലേ...
ആ പഴയകാലങ്ങൾ നീ മറന്നു അല്ലേ...
നമ്മുടെ തറവട്ടമ്പലമല്ലേ..
നമ്മുടെ ഗ്രാമത്തിന്റെ ഒരു കാര്യത്തിനല്ലേ..
നമ്മുടെ പ്രസ്ഥാനമല്ലേ......

അങ്ങനെയങ്ങനെ മൂർച്ചയുള്ള ഊറ്റുകത്തികൾ എത്രയുണ്ടെന്നാണ്‌?

ഊറ്റുകയാണ്‌ എന്ന് നമുക്ക്‌ തോന്നുകപോലും ചെയ്യാത്തവിധം കൗശലത്തോടെ പ്രയോഗിക്കപ്പെടുന്നവ
അവരവർ വെച്ച ചിരട്ടകൾ എളുപ്പത്തിൽ നിറയുക എന്നതാണ്‌ പ്രധാനം.
അത്‌ അധികകാലത്തേക്ക്‌ വേണമെന്നതും!

അതു മാത്രമോ ..?
അവനവന്റെ മുറിവുണക്കാമെന്ന് കരുതി  കാത്തുവെച്ച ആ ഒരു ഇത്തിരി പശയുണ്ടല്ലോ..
‘ഒട്ടുപാലെന്ന് ‘അതിനേയുംനുള്ളിപ്പറിച്ച്‌ കൊണ്ടുപോകും അവർ!

എന്താ ഒരു ചീത്തമണം എന്ന് സംശയിക്കുന്ന അതിഥിയുടെ മൂക്കിനെ‌ ‘അത്‌ ആ ഒട്ടുപാലിന്റെയാണ്‌ കാര്യമാക്കണ്ട..’  എന്ന് സമാധാനിപ്പിക്കും.

കടും വെട്ടിന്‌ സമയമായി എന്നതും അവർക്കാണ്‌ ആദ്യമറിയുക.
വെട്ടി വെട്ടി തീരാറായി എന്നും ഇനിയധികം  കാർത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അവർക്ക്‌ മനസിലാവും.

പഴയ സ്നേഹ,മൃദു സമീപനങ്ങൾ പിന്നെ പ്രതീക്ഷിക്കരുത്‌.

"വയസായില്ലേ, അമ്മക്കെന്തിനാ നാലു വള"?
വടാശേരിയിലെ വീട്‌ വെച്ചപ്പോൾ അച്ഛൻ  അഞ്ച്‌ ലക്ഷം തരാമെന്ന് പറഞ്ഞിരുന്നില്ലേ?
പാറുമോൾക്ക്‌ ഒരു തരി പൊന്നില്ല , അമ്മക്ക്‌ ഗ്രാറ്റുവിറ്റി കിട്ടിയതല്ലേ?

കടും വെട്ട്‌ തുടങ്ങുകയാണ്‌
തലങ്ങും വിലങ്ങും കീറി അവസാനത്തെ തുള്ളിയും ഊറ്റുകയാണ്‌

പെൻഷൻ ,ഗ്രാറ്റുവിറ്റി,വട്ടമെത്തിയ എൽ ഐ സി,അമ്മക്ക്‌ ഭാഗത്തിൽ കിട്ടിയ പണം...
ഇനിയെവിടെ ,ഇനിയെവിടെ എന്ന് ബാക്കിയുള്ള ഇത്തിരി തൊലി തിരയുകയാണ്‌ ടാപ്പിംഗ്‌ കത്തികൾ!

അവസാനത്തെ തുള്ളിയും വറ്റിക്കഴിയുമ്പോഴാണ്‌ റബ്ബർ ഒരു വൃത്തികെട്ട മരമാവുന്നത്‌.

നാലഞ്ചേക്കർ സ്ഥലം അത്‌ വെറുതേ മെനക്കെടുത്തുന്നത്‌.
ഇലപാറി മുറ്റത്ത്‌ വീഴുന്നത്‌..
കോട്ടെരുമ കുട്ടികളുടെ കാതിൽ കയറുന്നത്‌..

“അജിയുടെ ഫ്രന്റ്സ്‌ വരുമ്പോഴെങ്കിലും അച്ഛനൊന്ന് അകത്ത്‌ പോയി ഇരുന്നൂടേ.”
“ആരോടെങ്കിലും ഞാൻ ഒന്നു വർത്തമാനം പറയുന്നത്‌ കേട്ടാൽ മതി അപ്പോ വരും അമ്മ..”

“എവിടെയെങ്കിലും ഒന്ന് പോയിട്ട്‌ എത്ര നാളായി.. ഇവിടെ രവിയുടെ  അച്ഛൻ കിടപ്പിലായിട്ട്‌ രണ്ട്‌ വർഷമായില്ലേ... “

മരങ്ങളോ മനുഷ്യരോ ആവട്ടെ ലോകക്രമം അങ്ങനെയാണ്‌ ഭായ്‌!
ഉപകാരമൊടുങ്ങുമ്പോൾ അവ വലിയ ശല്യമായി പരിണമിക്കും.

“മുതലായിട്ടല്ല, പെരുമ്പാവൂരുകാരൻ ഏജന്റ്‌ വന്ന് ചോദിച്ചപ്പോൾ  ഞാൻ കിട്ടിയ വിലക്ക്‌ മുറിച്ചു‌..”

അവസാനത്തെ ലോഡ്‌ മരവും പോയതിന്റെ ആലസ്യത്തിൽ  രണ്ടെണ്ണം അടിക്കുമ്പോൾ അയാൾ കൂട്ടുകാരനോട്‌ പറഞ്ഞു,

"ഇനി പാഷൻ ഫ്രൂട്ട്‌ വെക്കണം,കൗണ്ട്‌ കൂടാനൊക്കെ ബെസ്റ്റ്‌ ആണത്രേ!"
എന്ത്‌ കൗണ്ട്‌ എന്നൊന്നും ചോദിക്കാൻ മെനക്കെടാതെ മിക്സ്ചർ ചവക്കുന്നതിനിടയിൽ കൂട്ടുകാരൻ അതേ അതേ എന്ന് തലയാട്ടി..

“ആശുപത്രി ,ഐസിയു  ,വീട്‌ ,ഓഫീസ്‌ ഒരാഴ്ചയായി ഞാനൊന്ന് ഉറങ്ങിയിട്ട്‌..”
“നീ രണ്ടെണ്ണം ഒഴിച്ചേ.. “

അച്ഛന്റെ
ശവമടക്ക്‌ കഴിഞ്ഞ്‌ കരി ഓയിൽ റമ്മടിക്കുന്ന സഹായക്കമറ്റിക്കാർക്ക്‌ മുന്നിലേക്ക്‌ അയാൾ ഗ്ലാസ്‌ നീട്ടി.
.
“നല്ലൊരു മനുഷ്യനായിരുന്നു.. “
ഇതിനകം രണ്ടെണ്ണം കൂടുതൽ വിഴുങ്ങിയ ഏതോ ഒരുവനിൽ സ്നേഹവികാരമുണർന്നു!

"പാലുകാച്ച്‌ ,കല്യാണം""കല്യാണം പാലുകാച്ച്‌ എന്ന മട്ടിൽ ഈ സീനുകൾ മാറ്റിമാറ്റി കാണിച്ചുകൊണ്ട്‌ ഈ സിൽമ അവസാനിപ്പിക്കാമെന്ന് എനിക്ക്‌ തോന്നുന്നു.

‘ഊറ്റുന്നവരും ഊറ്റപ്പെടുന്നുണ്ടാവില്ലേ ..?
എന്നൊരു കുനുഷ്ട്‌ ചോദ്യം സ്ക്രോൾ ചെയ്തുകൊണ്ട്‌ നമുക്ക്‌ മറ്റൊരു സിനിമക്കുള്ള സാധ്യത ഒരുക്കി വെക്കുകയും ചെയ്യാം !

അപ്പൊ ശരി ,എല്ലാവർക്കും എന്റെ വിനീത നമസ്കാരം
എന്ന്
കടുംവെട്ട്‌ വെട്ടാറായ ഞാൻ!

Friday, June 28, 2019

മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

 മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

            പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച ഒരു ആശയമായിരുന്നു " മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല"  എന്നത്. അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നും വാശിപിടിച്ചു. അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു*.....മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല. സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. പരീക്ഷക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്യേഷിക്കും. അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു. പ്രായം ഏറെ ചെന്നാലും, എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..... പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട് സ്കൂളിൽ കൊടുക്കണം. മാർക്ക് കണ്ടാൽ അച്ഛനടിക്കും. ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും. അടുത്ത തവണ ശരിയാക്കാം എന്ന് ഉറപ്പ് നൽകി കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും. ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും. ഇന്ന് തങ്ങളുടെ സ്കൂളിൽ നല്ല അദ്ധ്യയനമാണെന്ന് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താൻ കുട്ടികൾക്ക് കൂടുതൽ മാർക്ക് നൽകുന്നു..... രക്ഷിതാക്കൾ എത്ര ധനികരായാലും മുൻപ് കുട്ടികൾക്ക് ആവശ്യത്തിന് പണം മാത്രമെ നൽകുകയുള്ളൂ. പൈസ എന്തിനൊക്കെ ചിലവാക്കി എന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം. പൈസയുടെ വില എന്തെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് ആറാം ക്ലാസുകാരന്റെ കൈയ്യിൽ കുറഞ്ഞത് ആറ് നൂറുരൂപ നോട്ടെങ്കിലും കാണും. പണം ദുർവിനിയോഗം ചെയ്യുന്നത് വഴി പല ദുശീലങ്ങളും ഇവരെ തേടി എത്തും.....മക്കളെ പാചകം പഠിപ്പിക്കില്ല. ഭക്ഷണം സ്വന്തമായി വിളമ്പി കഴിക്കാൻ പോലും എന്റെ മകന്(മകൾക്ക്) അറിയില്ലെന്ന് പൊങ്ങച്ചത്തോടെ ചിലർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പഴയ ആളുകളെ നോക്കൂ. അത്യാവശ്യത്തിന് ചോറും കറിയും ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം.... ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒന്നിൽ കൂടുതൽ പേരാണ് മുൻപ് പഠിച്ചിരുന്നത്. ഇത്തരത്തിൽ പഠിച്ച് ഐഎഎസ് വരെ എത്തിയ എത്രയോ പേർ. ഒരു ജോലിയും ചെയ്യിക്കാതെ എല്ലാ സുഖസൗകര്യങ്ങളും നൽകിയിട്ടും ഇന്ന്....കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്. തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കള്‍. തെറ്റില്‍ നിന്നും മാറി ശരിയുടേയും നന്മയുടെയും ലോകത്തിലൂടെ തന്റെ കുഞ്ഞു വളരണം എന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. തെറ്റുകള്‍ കാട്ടുമ്പോള്‍ തിരുത്താന്‍ ശ്രമിക്കണം. വേണ്ടി വന്നാല്‍ ശകാരിക്കണം. ആവർത്തിച്ചാൽ തല്ലു കൊടുക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അത് തെറ്റാണെന്ന ബോധം അവന്റെ മനസ്സില്‍ ആഴത്തില്‍ പതിയൂ... മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് മുൻപ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. ബസിൽ പോലും വൃദ്ധർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്ത ബാല്യങ്ങൾ....
    മുൻപ് വീടുകളിൽ കൃഷിയും പശുക്കളുമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പോകും മുൻപും വന്നതിന് ശേഷവും അതിനു വേണ്ട ജോലികൾ ചെയ്യിക്കുമായിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇന്ന് യാതൊരു തരത്തിലുള്ള ചുമതലകളും മക്കളെ പഠിപ്പിക്കുന്നില്ല. വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലായ്മകളും ബോദ്ധ്യപ്പെടുത്തി തന്നെ മക്കളെ വളർത്തണം. ഇതുമൂലം ഇവർക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും. ഇല്ലെങ്കിൽ ചെറിയ ദുഖം പോലും താങ്ങാൻ കഴിയാത്ത മനസിന്റെ ഉടമയായി തീരും ഇവർ. നിസാര പ്രശ്നങ്ങൾക്ക് പോലും വിവാഹമോചനത്തിന് എത്തുന്ന യുവതീയുവാക്കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
     കാക്കക്ക് തന്‍ കുഞ്ഞ്  പൊന്‍കുഞ്ഞ് എന്ന  പോലെ എല്ലാവർക്കും മക്കള്‍ പ്രിയപ്പെട്ടവരാണ്. പക്ഷെ അതിരു കടന്ന വാല്‍സല്യത്തിനിടയിലും അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കൾ ആണെന്ന കാര്യം മറക്കാതിരിക്കുക...
       കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരുപാട് തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. 
      പഴമക്കാർ പറയുന്നത്     
                 ഓർക്കുക....
   തല്ലി വളർത്തിയ മക്കളും
വെട്ടിവളർത്തിയ കാഞ്ഞാവും(മരം)
       നേരേ വളരും...

Related Posts Plugin for WordPress, Blogger...